പരവൂർ : രാജ്യത്തെ 1731 റെയിൽവേ സ്റ്റേഷനുകൾ സിസിടിവി നിരീക്ഷണത്തിലായി. ഒപ്പം11, 953 കോച്ചുകളിലും സിസിടിവി കാമറകൾ സ്ഥാപിച്ചതായി റെയിൽവേ മന്ത്രാലയത്തിന്റെ അറിയിപ്പിൽ വ്യക്തമാക്കി.
സുരക്ഷിതമായ യാത്രാ ആവാസ വ്യവസ്ഥ സൃഷ്ടിക്കുന്നിന് കൂടുതൽ സ്റ്റേഷനുകളിലും കോച്ചുകളിലും നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലാണ് ഏറ്റവും കൂടുതൽ കാമറകൾ സ്ഥാപിച്ചിട്ടുള്ളത്. ഇവിടെ നിലവിൽ 250 കാമറകളാണ് പ്രവർത്തിക്കുന്നത്.
എൻട്രി - എക്സിറ്റ് പോയിന്റുകൾ, ഫുട് ഓവർബ്രിഡ്ജുകൾ, പ്ലാറ്റ്ഫോമുകൾ, കാത്തിരിപ്പ് കേന്ദ്രങ്ങൾ, ടിക്കറ്റ് കൗണ്ടറുകൾ തുടങ്ങിയ സ്ഥലങ്ങളിൽ 24 മണിക്കൂറും തടസമില്ലാതെ പ്രവർത്തിക്കുന്ന തരത്തിലുള്ള കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. 2025 ഫെബ്രുവരി 15ന് ഉണ്ടായ അനിയന്ത്രിതമായ തിരക്കും തുടർന്നുണ്ടായ അനിഷ്ട സംഭവങ്ങളും പരിഗണിച്ചാണ് ഇവിടെ ഇത്രയും കൂടുതൽ കാമറകൾ സ്ഥാപിച്ചത്.
യാത്രക്കാരുടെ അപ്രതീക്ഷിതമായ തിരക്ക് ഒഴിവാക്കുന്നതിനും കുറ്റകൃത്യങ്ങൾ തടയുന്നതിനും സംവിധാനം ഏറെ ഗുണകരമായ സാഹചര്യത്തിൽ എല്ലാ പ്രമുഖ സ്റ്റേഷനുകളിലും സമാനമായ രീതിയിൽ കാമറകൾ യുദ്ധകാലാടിസ്ഥാനത്തിൽ സ്ഥാപിക്കാനും റെയിൽ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഇതുകൂടാതെ വിവര സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട് യാത്രക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ നൽകാനും മന്ത്രാലയം നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി രാജ്യത്ത് നിലവിൽ 6117 റെയിൽവേ സ്റ്റേഷനുകളിൽ സൗജന്യ വൈ - ഫൈ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.യാത്രക്കാരുടെ കണക്ടിവിറ്റി വർധിപ്പിക്കുന്ന കാര്യത്തിൽ ഇതൊരു ഡിജിറ്റൽ നാഴികക്കല്ലാണെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ.അധിക ബജറ്റ് തുക ആവശ്യമില്ലാത്തതിനാൽ അടുത്ത ഒരു വർഷത്തിനുള്ളിൽ രാജ്യത്തെ എല്ലാ സ്റ്റേഷനുകളിലും സൗജന്യ വൈ-ഫൈ ആക്സസ് ലഭ്യമാക്കാനാണ് റെയിൽവേ ലക്ഷ്യമിട്ടിരിക്കുന്നത്.
തിരക്കേറിയ മെട്രോ സ്റ്റേഷനുകൾ മുതൽ വിദൂര ഔട്ട് പോസ്റ്റുകൾ വരെയുള്ള റെയിൽവേ സ്റ്റേഷനുകളിൽ വരെ ഇപ്പോൾ ദശക്ഷേക്കണക്കിന് ദൈനംദിന യാത്രക്കാർ ഈ സൗജന്യ സംവിധാനം പ്രയോജനപ്പെടുത്തുന്നുണ്ട്. റെയിൽ അധിഷ്ഠിത പൊതു ഇന്റർനെറ്റ് ആക്സസിൽ ഇത് ഇന്ത്യൻ റെയിൽവേയെ ലോകത്ത് മുൻപന്തിയിൽ എത്തിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.